തിരുവനന്തപുരം: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണരൂപത്തിൽ പ്രസിദ്ധീകരിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഷോണ്‍ ജോർജ്.
പാലൊളി കമ്മിറ്റി റിപ്പോർട്ട് 28 ദിവസംകൊണ്ടു നടപ്പാക്കിയവരാണ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് 33 മാസമായി പൂഴ്ത്തിവച്ചിരിക്കുന്നത്. പ്രതിപക്ഷമായ കോണ്‍ഗ്രസിനും ഇക്കാര്യത്തിൽ യാതൊരു ആത്മാർഥതയുമില്ലെന്നും ഷോണ്‍ ജോർജ് പറഞ്ഞു.
വിവരാവകാശം കൊടുത്തിട്ടുപോലും വ്യക്തമായ മറുപടി ലഭിക്കുന്നില്ല. വിവിധ വകുപ്പുകളുടെ പഠനത്തിനു വിട്ടിരിക്കുന്നുവെന്ന ഒഴുക്കൻ മറുപടിയാണുള്ളത്.
റിപ്പോർട്ടിലെ 222 നിർദേശങ്ങൾ നടപ്പാക്കിയെന്നാണ് തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായുള്ള മുഖ്യമന്ത്രിയുടെ അവകാശവാദം. ഇതു കാപട്യമാണ്. മുഖ്യമന്ത്രി പറയുന്ന നിർദേശങ്ങൾ നടപ്പാക്കിയതിലൂടെ ക്രൈസ്തവ ജനവിഭാഗത്തിന് എന്തു നേട്ടമാണുണ്ടായതെന്നുകൂടി വെളിപ്പെടുത്താൻ തയാറാകണമെന്നും ഷോണ്‍ ആവശ്യപ്പെട്ടു.